dileep-

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ചില നിർണ്ണായക വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും സമർപ്പിച്ചതായാണ് വിവരം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു, ദിലീപിന്റെ വീട്ടിൽ വച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്.

ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം മുന്നോട്ടുവന്നത്. സാക്ഷികളെ ഒരോരുത്തരെയായി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ,ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.