
ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് ബദരിനാഥ്. കനത്ത മഞ്ഞുമൂടി കിടക്കുന്ന നീലകണ്ഠ പർവത നിരയുടെ അടിഭാഗത്തായി അളകനന്ദ നദിയുടെ തീരത്ത് അതിപുരാതനമായ ഈ മഹാക്ഷേത്രം നിലകൊള്ളുന്നു. നരനാരായണന്മാർ അനേകവർഷം തപസനുഷ്‌ഠിച്ച പുണ്യഭൂമിയാണിതെന്നാണ് വിശ്വാസം.
ബദരിനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് റാവൽജി. കേരളത്തിലെ ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളയാൾ തന്നെയാകണം റാവൽജി ആകേണ്ടതെന്ന ആചാരം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. ശങ്കരാചാര്യർ നിഷ്‌കർഷിച്ച ആചാരങ്ങൾ റാവൽജിയുടെ നേതൃത്വത്തിൽ ഇന്നും കടുകിട തെറ്റാതെ അനുവർത്തിച്ചുവരുന്നു. റാവൽജിക്കു മാത്രമേ ബദരിനാഥന്റെ വിഗ്രഹത്തിൽ സ്പർശിക്കുവാൻ അധികാരമുള്ളൂ. പ്രാധാനപൂജകളെക്കെ ചെയ്യുന്നതും റാവൽജി മാത്രമാണ്.
സംസ്‌കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും കൂടി ആലോചിച്ചിട്ടാണ്. സ്വർണം, വെള്ളി എന്നിവ കൊണ്ട് പണി തീർത്ത ഓരോ വലിയ ദണ്ഡും, ഒരുജോഡി സ്വർണ വളകളും രാജോജിതമായ മേൽവസ്ത്രങ്ങളും മോൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നൽകുന്നു. ബദരിപുരിയിലെ കിരീടം വയ‌്ക്കാത്ത രാജാവാണ് റാവൽജി.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് നിലവിൽ ബദരിനാഥിലെ റാവൽജി. അതികഠിനമായ നിഷ്‌ഠകളിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം. തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ നഗ്‌നപാദനായി നടന്നുവേണം റാവലിന് ബദരിനാഥന്റെ സമക്ഷത്തിൽ എത്തിച്ചേരാൻ. സാധാരണ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലധികമാണ് ബദരിനാഥിലെ റാവലിന്റെ ആചാരാനുഷ്‌ഠാനങ്ങൾ.