sivasankar

തിരുവനന്തപുരം: സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ എം ശിവശങ്കറിന് നൽകുന്ന പദവി ഏതെന്ന് ഇന്നറിയാം. ചൊവ്വാഴ്‌ച തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് കിട്ടിയെങ്കിലും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാൽ അദ്ദേഹത്തിന് ഓഫീസിൽ ഹാജരാകാൻ കഴിഞ്ഞില്ല.

സസ്‌പെൻഷനിലാകുന്ന ഉദ്യോഗസ്ഥൻ സസ്‌പെൻഷന്റെ കാലാവധി കഴിഞ്ഞാൽ മടങ്ങിയെത്തുക ആ പദവിയിലേക്കാണ് തന്നെയാകും. എന്നാൽ, ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

2023 ജനുവരി 24 വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം സർവീസിന് പുറത്തായി ഒരുവർഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ച് വരവിന് കളമൊരുങ്ങുന്നത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് 6നാണ് ശിവശങ്കറിനെ ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.

പിന്നീട് കസ്റ്റംസും എൻഫോഴ്‌സമെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും കൂടി പ്രതിചേർക്കപ്പെട്ടു. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തു. 98ദിവസം ജയിൽവാസവും അനുഭവിച്ചു.