
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്പമംഗലം തായ്‌നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്‌റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് എന്നിവരാണ് പിടിയിലായത്. 65 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.
നടി ഷംന കാസിമിന്റെ കയ്യിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിലെയും പ്രതികളാണ് ഇവർ. പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ആദ്യം സ്ത്രീകൾക്ക് മിസ്ഡ് കോൾ അടിക്കും. തിരിച്ചുവിളിക്കുന്നവരാണ് കെണിയിൽപ്പെടുക. വീട്ടമ്മമാരോട് ഡോക്ടർ, എൻജിനീയർ എന്നൊക്കെ പറഞ്ഞ് വളരെ മാന്യമായിട്ടാണ് പെരുമാറുക.
സൗഹൃദം സ്ഥാപിച്ച ശേഷം, പതിയെ പണവും സ്വർണാഭരണങ്ങളും കടം ചോദിക്കും. തങ്ങളിലുള്ള വിശ്വാസം കൂട്ടാനായി 'ഡ്യൂപ്ലിക്കേറ്റ്' അച്ഛൻ, ബാപ്പ, അപ്പൂപ്പൻ സഹോദര കഥാപാത്രങ്ങളെയെല്ലാം ഇവർ പരിചയപ്പെടുത്തുകയും ചെയ്യും. ഫോട്ടോ അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടാൽ ആരുടെയെങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അയച്ചുകൊടുക്കും.
പണവും സ്വർണവും കിട്ടിയാൽ ഉടൻ സ്ഥലംവിടുകയും ചെയ്യും. ഈ സ്വർണം വിവിധ ഇടങ്ങളിൽ പണയംവച്ചു വീതിച്ചെടുക്കും. ഇതിനിടെ കടംനൽകിയ പണവും സ്വർണവും തിരിച്ചു ചോദിച്ചാൽ മൊബൈൽ ഓഫ് ചെയ്തു മുങ്ങുന്നതാണ് ഇവരുടെ പതിവ്. നാണക്കേട് മൂലം പലരും പുറത്തുപറയില്ല. നിരവധി പേർ ഇതിനോടകം പറ്റിക്കപ്പെട്ടിട്ടുണ്ട്.