
കൊട്ടാരക്കര: ആവർത്തന പട്ടികയിലെ മൂലകങ്ങൾ ഏറ്റവും വേഗത്തിൽ കാണാതെ ചൊല്ലി റെക്കോഡിട്ടിരിക്കുകയാണ് ശിവനന്ദ. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, കലാം ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയെല്ലാം ചെറുപ്രായത്തിൽ തന്നെ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുകയാണ് ഈ മിടുമിടുക്കി. 118 മൂലകങ്ങളുടെ പേര് 18 സെക്കൻഡുകൾ കൊണ്ട് കാണാതെ ചൊല്ലിയാണ് ശിവനന്ദ (14) നേട്ടം കരസ്ഥമാക്കിയത്.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗ്രാന്റ് മാസ്‌റ്റർ ടൈറ്റിലാണ് ലഭിച്ചത്. ഏറ്റവും വേഗത്തിൽ കാണാതെ ചൊല്ലിയ കൗമാരക്കാരി എന്ന നിലയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം. പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
കൊട്ടാരക്കര വെണ്ടാർ ശിവനന്ദനം വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ ഗിരിലാലിന്റെയും തപാൽ വകുപ്പ് ജീവനക്കാരി ആതിരയുടെയും മകളാണ്. സഹോദരൻ: മൂന്നാം ക്ലാസ് വിദ്യാർഥിയായ നന്ദകിഷോർ.