
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടത്തിയ നവജാതശിശുവിനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ടാക്സി ഡ്രൈവറിന്റെ ഇടപെടൽ. കുഞ്ഞിനെ കടത്തിയ നീതു ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വിളിച്ച ടാക്സി ഡ്രൈവർ അലക്സിന് തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
ഓട്ടം പോകുന്നതിന് വേണ്ടി ഹോട്ടലിൽ നിന്ന് വിളിച്ചതനുസരിച്ച് ചെന്നതായിരുന്നു അലക്സ്. ഹോട്ടൽ റിസപ്ഷനിൽ നിന്ന് കൈക്കുഞ്ഞുമായി നീതു ഇറങ്ങിവന്നത് കണ്ട അലക്സിന് സംശയമായി. ഇതിനോടകം തന്നെ മാദ്ധ്യമങ്ങൾ വഴി കുഞ്ഞിനെ നഷ്ടപ്പെട്ട വാർത്ത പരന്നിരുന്നു. എവിടേക്ക് പോകാനാണെന്ന് ചോദിച്ചപ്പോൾ അമൃതയിലേക്ക് കുഞ്ഞിനേയും കൊണ്ടുപോകാനാണെന്ന് പറയുകയും കൂടെ ആൺകുട്ടിയെ കണ്ടതോടെ തന്രെ സംശയം ഇരട്ടിച്ചെന്നും ടാക്സി ഡ്രൈവർ അലക്സ് പറഞ്ഞു.
തന്റെ സംശയം അലക്സ് ഹോട്ടൽ മാനേജറായ സാബുവിനോട് പറഞ്ഞതോടെ പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നീതുവിനെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ അമ്മയുടെ അടുക്കൽ തിരികെയെത്തിക്കുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സയുടെ ആവശ്യത്തിനെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ കുറച്ചു സമയത്തിനു ശേഷം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.