start-up

ന്യൂഡൽഹി: കേന്ദ്രസർക്കാർ 2016ൽ സ്‌റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം രാജ്യത്ത് 60,000 സ്‌റ്റാർട്ടപ്പുകൾ രജിസ്‌റ്റർ ചെയ്തുവെന്നും 6.5 ലക്ഷത്തിലേറെ തൊഴിലുകൾ സൃഷ്‌ടിക്കപ്പെട്ടെന്നും ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. ഓരോ സ്‌റ്റാർട്ടപ്പും ശരാശരി 11 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

അടുത്ത നാലുവർഷത്തിനകം 50,000 സ്‌റ്റാർട്ടപ്പുകളെ കൂടി രജിസ്‌റ്റർ ചെയ്യിക്കുകയും 20 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കുകയുമാണ് ലക്ഷ്യം. സ്‌റ്റാർട്ടപ്പുകൾക്ക് മൂന്നുവർഷം ആദായനികുതി ഇളവ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ. ഇതുവരെയുള്ള സ്‌റ്റാർട്ടപ്പുകളിൽ 45 ശതമാനം രണ്ടും മൂന്നുംനിര നഗരങ്ങളിലാണ്. 45 ശതമാനം സ്‌റ്റാർട്ടപ്പുകളുടെയും സ്ഥാപകർ വനിതകളാണ്. രാജ്യത്തെ 736 ജില്ലകളിൽ 630ലും സ്‌റ്റാർട്ടപ്പുകൾ രജിസ്‌റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

2016ൽ കേന്ദ്രം സിഡ്ബിക്ക് കീഴിൽ സ്‌റ്റാർട്ടപ്പുകൾക്കായി 10,000 കോടി രൂപയുടെ ഫണ്ട്‌സ് ഒഫ് ഫണ്ട് രൂപീകരിച്ചിരുന്നു. മൂലധനസഹായം നൽകുകയാണ് ലക്ഷ്യം. പദ്ധതിവഴി ഇതിനകം 6,500 കോടി രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു.