
ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തീവ്രത കുറഞ്ഞവയായി കാണരുതെന്നും ഇവ ആശുപത്രി വാസത്തിലേയ്ക്ക് നയിക്കുമെന്നും മരണത്തിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന.
ഡെൽറ്റ വകഭേദത്തോട് മത്സരിക്കുകയാണ് ഒമിക്രോണെന്നും രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാകുന്നതിനർത്ഥം ആശുപത്രികൾ നിറഞ്ഞുകവിയുകയാണ് എന്നതാണെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അദനം ഗെബ്രെയേസസ് പറഞ്ഞു. ഒമിക്രോൺ പ്രത്യേകിച്ചും വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയെ അപേക്ഷിച്ച് രൂക്ഷമാകുന്നില്ല എന്നതുകൊണ്ട് ഇവയെ തീവ്രത കുറഞ്ഞവയായി കണക്കാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപുണ്ടായിരുന്ന കൊവിഡ് വകഭേദങ്ങളെപ്പോലെ ഒമിക്രോണും ആശുപത്രിവാസത്തിനിടയാക്കുകയും ആളുകളെ കൊല്ലുകയുമാണ്. രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ തകിടം മറിക്കുകയാണെന്നും ടെഡ്രോസ് അദനം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ മാത്രം ലോകത്ത് 9.5 ദശലക്ഷം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 71 ശതമാനം വർധനവുണ്ടായിരിക്കുന്നു. എന്നാൽ ഇതിൽ ക്രിസ്തുമസ്- ന്യൂ ഇയർ അവധിക്കാലത്തെ കൊവിഡ് പരിശോധനാ ഫലങ്ങൾ, സ്വയം നടത്തുന്ന കൊവിഡ് പരിശോധനാ ഫലങ്ങൾ, ആരോഗ്യ വകുപ്പിന്റെ രേഖകളിൽ ഇല്ലാത്ത കേസുകൾ എന്നിവ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ രാജ്യങ്ങളും വാക്സിനുകൾ പരസ്പരം നൽകി സഹായിക്കണമെന്നും ടെഡ്രോസ് അദനം അഭ്യർത്ഥിച്ചു. 2022 പകുതിയോടെ എല്ലാ രാജ്യത്തും 70 ശതമാനം വാക്സിൻ വിതരണം പൂർത്തിയാക്കണം. ചില രാജ്യങ്ങളിൽ മാത്രം ബൂസ്റ്റർ ഡോസുകൾ നൽകുകയും അതേസമയം മറ്റ് രാജ്യങ്ങൾക്ക് ഒറ്റ ഡോസ് പോലും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് നൽകാനാകാതെ വരികയും ചെയ്യുമ്പോൾ കൊവിഡിനെ പൂർണമായി തുരത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ഏറ്റവും അവസാന വകഭേദമായി ഒമിക്രോണിനെ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ മേധാവിയായ മരിയ വാൻ കെർക്കോവ് പറഞ്ഞു.