
അമൃത്‌സർ: ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തിയ വിമാനത്തിലെ 150 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമൃത്‌സറിൽ എത്തിയ വിമാനത്തിലാണ് ഇത്രയധികം യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 290 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റോമിൽ നിന്നാണ് അമൃത്‌സറിലേക്ക് വിമാനം എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലേക്ക് ഇവരെ മാറ്റും.
വ്യാഴാഴ്‌ചയും മിലാനിൽ നിന്ന് അമൃത്‌സറിലെത്തിയ ചാർട്ടേഡ് വിമാനത്തിൽ എത്തിയ 125 യാത്രക്കാർക്ക് എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗം വളരെയധികം ഗുരുതരമായ രാജ്യമാണ് ഇറ്റലി. ഇവിടെനിന്നും പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയർവെയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ ഭൂരിഭാഗം യാത്രക്കാർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
'അറ്റ് റിസ്‌ക്' വിഭാഗത്തിൽ കേന്ദ്ര സർക്കാർ പെടുത്തിയിരിക്കുന്ന രാജ്യമാണ് ഇറ്റലി. ജനുവരി ആറിന് വിവിധ അന്താരാഷ്‌ട്ര വിമാനങ്ങളിലെത്തി 2437 അന്താരാഷ്‌ട്ര യാത്രികരെ പരിശോധിച്ചെന്ന് എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇതിൽ 140 പേർക്ക് കൊവിഡ് രോഗം കണ്ടെത്തി. കസാകിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങളായ കോംഗൊ, എത്യോപ്യ, കെനിയ, നൈജീരിയ, ടുണീസിയ, സാംബിയ എന്നീ രാജ്യങ്ങളെ കേന്ദ്രസർക്കാർ പുതുതായി 'അറ്റ് റിസ്‌ക്' വിഭാഗത്തിൽ പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുളള ഏത് യാത്രികനും കൊവിഡ് പരിശോധനയ്‌ക്ക് നിർബന്ധമായും വിധേയനാകണം. ഇവർ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും പാലിക്കണം.