
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ ആലോചനയിലില്ലെന്ന് സർക്കാർ. നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയേ മതിയാകൂ എന്നും, സമ്പൂർണ ലോക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സിഎഫ്എൽടിസികളടക്കം പ്രവർത്തന സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും. ജില്ലാ കളക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കുമെന്നും ലോക്ഡൗണിന ് സമാനമായ നിയന്ത്രണങ്ങൾ ഇപ്പോൾ ആലോചനയിലില്ലെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് വിദേശത്ത് നിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയത്.വിദേശത്തുനിന്നെത്തുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. എല്ലാ യാത്രക്കാരും ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11 മുതൽ വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണങ്ങൾ ബാധകമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്കുമുൻപും വിമാനത്താവളത്തിൽ എത്തിയ ശേഷവും കൊവിഡ് പരിശോധന ആവശ്യമില്ല. ക്വാറന്റീനിനിടെ കൊവിഡ് ലക്ഷണങ്ങളുണ്ടായാൽ മാത്രം പരിശോധിക്കണം.