
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ആസൂത്രിതമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യൂ. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നിഗമനം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ജീവനക്കാരിയെ സസ്പന്റ് ചെയ്തിരുന്നു.
ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും തോമസ് മാത്യൂ പറഞ്ഞു. ആശുപത്രിയ്ക്കുള്ളിൽ നിന്നും സഹായം ലഭിച്ചതായി തോന്നുന്നില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക നടപടിയുടെ ഭാഗമായാണ് ജീവനക്കാരിയെ സസ്പെന്റ് ചെയ്തത്. ജീവനക്കാരിയുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായി എന്ന ആർഎംഒ തല സമിതി നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാൽ മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ആർഎംഒ തല സമിതി കൂടാതെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സമിതിയും വിഷയത്തിൽ അന്വേഷിച്ചിരുന്നു. ജീവനക്കാരുടെ കയ്യിൽ നിന്നല്ല കുട്ടിയെ തട്ടിയെടുത്തത്, ആൾമാറാട്ടം നടത്തി അമ്മയുടെ കൈയ്യിൽ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്. അതിനാൽ ഇത് സുരക്ഷാ വീഴ്ചയല്ലെന്നാണ് സമിതി അഭിപ്രായപ്പെടുന്നത്. രണ്ട് റിപ്പോർട്ടുകളും സമിതി തോമസ് മാത്യുവിന് കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസും അടുത്ത ദിവസം മെഡിക്കൽ കോളേജിൽ എത്തും.