kk

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. പ്രതിദിന കൊവിഡ് കേസുകൾ ഒന്നേമുക്കാൽ ലക്ഷത്തോട് അടുക്കുന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ 2 ശതമാനം വർധനയുണ്ടായി.

.മഹാരാഷ്ട്രയിൽ ഇന്ന് 41,434 പേർക്കാണ് 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും മുംബയിൽ നിന്നാണ്. മെട്രോ നഗരമായ മുംബയിൽ മാത്രം ടി.പി.ആർ 28 ശതമാനം കടന്നു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകൾ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാർക്കുകൾ, മ്യൂസിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജിം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സിനിമാ തിയറ്റർ, മാളുകൾ, റസ്റ്റോറന്‍റ് എന്നിവിടങ്ങളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമാക്കി ചുരുക്കും. സ്വകാര്യസ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ സർക്കാർ നിർദ്ദേശം നൽകി.

തമിഴ്നാട്ടിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിൽ 10,978 പേർക്കാണ് രോഗബാധയുണ്ടായത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർക്ക് കൂടി ഒമിക്രോൺ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 195 ആയി. നാളെ തമിഴ്നാട്ടിൽ സമ്പൂ‍ർണ ലോക്ക്‌ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം യാതൊന്നും നാളെ പ്രവർത്തിക്കില്ല. സാമൂഹിക നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ സർക്കാർ നടപടികളും തുടരുന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കര്‍ണാടകയില്‍ . 24 മണിക്കൂറിൽ 7113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വാരാന്ത്യകർഫ്യൂ തുടരുകയാണ്. പൊതുഗതാഗതം അടക്കം നാളെയുമുണ്ടാകില്ല. അടിയന്തര സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കുന്നില്ല. മെട്രോ സര്‍വീസുകള്‍ വെട്ടിചുരുക്കി.