
ഹൈദരാബാദ്: രാജ്യത്തെ മതേതര ശക്തികളെ ഒന്നിപ്പിച്ച് നിർത്തി ബിജെപിക്കെതിരെ പോരാടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ഹൈദരാബാദിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്‌തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജനാധിപത്യ മതേതര കക്ഷികളെ ബിജെപിക്കെതിരായി ഒന്നിപ്പിക്കാൻ ശ്രമം വേണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
ഏപ്രിൽ ആറ് മുതൽ 10 വരെ പാർട്ടി കോൺഗ്രസ് ചേരുന്നതിന് തീരുമാനിച്ചു. അഞ്ച് ദിവസങ്ങളായാണ് യോഗം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയം ഹൈദരാബാദിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്‌തു.
രാജ്യത്ത് ഇടത് ബദൽ വളർത്തിക്കൊണ്ടുവരണം, എന്നാൽ ദേശീയതലത്തിൽ മുന്നണി രൂപീകരിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിത്ത് തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാകും. കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിൽ വ്യക്തത വേണമെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ വ്യക്തമാക്കുന്ന കരട് രാഷ്‌ട്രീയ പ്രമേയം സിസി അംഗീകരിച്ചു. ഫെബ്രുവരിയിൽ ഇത് പ്രസിദ്ധീകരിക്കും.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണുളളതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്‌ക്കും. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ ജനവികാരം ശക്തമാണെന്നും യെച്ചൂരി പറഞ്ഞു. ഹരിദ്വാറിൽ മുസ്ളീങ്ങൾക്കെതിരായി നടന്ന വിദ്വേഷ പ്രസംഗത്തെ അപലപിക്കുന്നതായും യെച്ചൂരി വ്യക്തമാക്കി.