dileep

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണ സംഘം കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണിതെന്നും നടൻ ആരോപിക്കുന്നു.

ജാമ്യാപേക്ഷയിൽ തീരുമാനമായ ശേഷമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിലേക്ക് കടക്കുക. അന്വേഷണം നടത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവർ അപ്പു, ചെങ്ങമനാട് സ്വദേശി ബൈജു എന്നിവരും പേരറിയാത്ത ഒരാൾക്കുമെതിരെയാണ് കേസ്. അനൂപും സൂരജും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.