
ഇസ്ലാമാബാദ്: പാകിസ്ഥാൻ ഇന്ത്യയെക്കാൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന 2022ലെ അന്താരാഷ്ട്ര ചേംബർ ഉച്ചകോടിയിലാണ് ഇമ്രാൻ ഖാന്റെ പരാമർശം. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാൻ സാമ്പത്തികമായി മികച്ച നിലയിലാണെന്നാണ് ഇമ്രാൻ ഖാന്റെ അവകാശവാദം.
പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും തന്റെ സർക്കാർ രാജ്യത്തെ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിച്ചുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. മറ്റ് രാജ്യങ്ങളെക്കാൾ പാകിസ്ഥാനിൽ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാർലമെന്റിൽ സർക്കാർ ധനകാര്യ ബിൽ അവതരിപ്പിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ പരാമർശങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2019 ജൂലായിൽ രാജ്യാന്തര നാണയനിധി (ഐ.എം.എഫ്)യുമായി നടത്തിയ കരാർ പ്രകാരമുള്ള ആവശ്യങ്ങളുടെ ഭാഗമാണ് ബിൽ. ബിൽ പാസാകുകയാണെങ്കിൽ പാകിസ്ഥാന് ഒരു ബില്യൺ യുഎസ് ഡോളറിന്റെ സഹായം ലഭിക്കും.
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) റിപ്പോർട്ട് നൽകിയിരുന്നു. സമ്പദ്‌വ്യവസ്ഥയിൽ നിർണായകവും ധീരവുമായ പരിഷ്‌കാരങ്ങൾ ഉടൻ ആവശ്യമാണെന്നും ഐ.എം.എഫ് അറിയിച്ചിട്ടുണ്ട്.
അധികാരത്തിലേറിയാൽ ഉടൻ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വികസന പാതയിലേക്ക് തിരികെ കൊണ്ട് വരുമെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരമേറ്റ് വർഷങ്ങൾ പിന്നിടുമ്പോഴും കടക്കെണിയിൽ നിന്ന് കരകയറാൻ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വായ്‌പയ്‌ക്കായി ഐ.എം.എഫിനെ സമീപിക്കാൻ തീരുമാനിക്കുന്നത്.