
തിരുവനന്തപുരം: ശംഖുമുഖം ദേവീ ക്ഷേത്രത്തിലെ മണിസ്‌തൂപത്തെ ചൊല്ലി വിവാദമുയർന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ചു. മണി സ്‌തൂപത്തിന് കുരിശിന്റെ രൂപം വന്നതോടെയാണ് തർക്കം തുടങ്ങിയത്.
ബംഗളൂരുവിലുള്ള ഒരു ഭക്തനാണ് മണിസ്‌തൂപം നിർമ്മിക്കാനായി നാല് ലക്ഷം രൂപ സംഭാവന നൽകിയത്. മണിസ്‌തൂപത്തിന്റെ രൂപരേഖ ദേവസ്വം പൊതുമരാമത്ത് അംഗീകരിച്ചതിനെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് ബോർഡിന്റെ അനുമതിയോടെ നിർമ്മാണം തുടങ്ങിയത്.
എന്നാൽ, നിർമ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ കുരിശിന്റെ ആകൃതിയിലാണ് സ്‌തൂപമെന്നും അതിൽ നിന്നും പിന്മാറണമെന്നും ചിലർ പണം മുടക്കിയ ഭക്തനെ അറിയിക്കുകയായിരുന്നു. പിന്നാലെ നിർമ്മാണം നിറുത്തി വയ്‌ക്കാൻ അദ്ദേഹം തന്നെ ക്ഷേത്രം ഉപദേശകസമിതിയോട് ആവശ്യപ്പെട്ടു. വിഷയം വിവാദയതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.