
കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാറിലും കർണ്ണാടക അതിർത്തിയിലെ കുഞ്ചത്തൂരിലും വൻ കഞ്ചാവ് വേട്ട. മുളിയാറിൽ നിന്ന് എം.എച്ച് 04 ബി.എൻ 2469 നമ്പർ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി മടക്കര കാടങ്കോടിലെ ലാലാകബീർ (40), കാഞ്ഞങ്ങാട് അജാനൂർ സ്വദേശി അബ്ദുൽ റഹ്മാൻ സഫ്വാൻ (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും കഞ്ചാവും കസ്റ്റഡിയിലെടുത്തു.
കർണാടകയിൽ നിന്ന് കഞ്ചാവ് കടത്തുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വോഡും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.എം മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വോഡും ചേർന്ന് ആദൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ജാൽസൂരിൽ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ കൈകാണിച്ചെങ്കിലും നിർത്താതെ പോയ ഹോണ്ടസിറ്റി കാറിനെ വാഹനത്തിൽ പിന്തുടർന്ന് മുളിയാർ പാലത്തിനടുത്ത് സിനിമസ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി. കാറിൽ നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലാലാകബീറിനെയും അബ്ദുൽ സഫ്വാനെയും സാഹസികമായി പിടികൂടുകയായിരുന്നു. കിണറുകളും കുളങ്ങളുമുള്ള വഴിയിലൂടെ ഓടിയാണ് രണ്ടുപേരെയും കുടുക്കിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗളൂരുവിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചു.
ലാലാകബീർ മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൽ സഫ്വാനും ഏതാനും കേസുകളിൽ പ്രതിയാണ്. നാർക്കോട്ടിക് സെൽ എസ്.ഐമാരായ കെ. നാരായണൻ നായർ, പി.കെ ബാലകൃഷ്ണൻ, എ.എസ്.ഐ ലക്ഷ്മിനാരായണൻ, അബൂബക്കർ, ഓസ്റ്റിൻ തമ്പി, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, സത്താർ ബന്തടുക്ക, ഗുരുരാജ്, വിജയൻ മാന്യ എന്നിവരും കഞ്ചാവ് വേട്ടയിൽ പങ്കെടുത്തു.
കുഞ്ചത്തൂരിൽ വെച്ച് കെ.എൽ 14 എഎ 2719 നമ്പർ കാറിൽ കടത്തുകയായിരുന്ന നാല് കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യാസീൻ ഇമ്രാൻസ് എന്ന കെഡി ഇമ്രാൻ (33) അറസ്റ്റിലായി. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ എൻ. അൻസാറും സംഘവും കുഞ്ചത്തൂർ ദേശീയപാതയിൽ കാത്തിരുന്ന് കാർ തടയുകയായിരുന്നു. സി.പി.ഒ. ഗുരുരാജ്, ഡ്രൈവർ സത്താർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാറിൽ രഹസ്യമായി സൂക്ഷിച്ച നാലു കിലോ കഞ്ചാവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.