
കോഴിക്കോട്: മലയാള താര സംഘടനയായ 'അമ്മ'യ്ക്കെതിരെ വിമർശനവുമായി നടി പത്മപ്രിയ. സംഘടന അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണെന്നും പത്മപ്രിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ അമ്മയിൽ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്നും, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.
ചലച്ചിത്ര മേഖലയിലുള്ള പരാതികൾ കേൾക്കുന്നതിനായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. പത്മപ്രിയയെക്കൂടാതെ മറ്റ് ഡബ്ല്യുസിസി അംഗങ്ങളായ പാർവതി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരും പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.