
തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആശുപത്രികളിലെ ഡിസ്ചാർജ് പോളിസി സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്.
നേരിയ രോഗലക്ഷണമുള്ളവർക്ക് ഡിസ്ചാർജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരുന്നാൽ ഗൃഹ നിരീക്ഷണവും അവസാനിപ്പിക്കാം.
മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജൻ ആവശ്യമില്ലാത്ത അവസ്ഥ, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയിൽ വീട്ടിൽ റൂം ഐസൊലേഷനായോ, സി.എഫ്.എൽ.റ്റി.സി.യിലേക്കോ ഡിസ്ചാർജ് ചെയ്യാവുന്നതാണ്.
ഗുരുതര രോഗമുള്ളവർ പതിന്നാലാമത്തെ ദിവസം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാൽ ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യുന്നതാണ്.
റാപ്പിഡ് ആന്റിജൻ പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ നെഗറ്റീവ് ആകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്പോൾ ഡിസ്ചാർജ് ആക്കുകയും ചെയ്യും.