case

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജാണ് മാനേജരുടെ പരിചയക്കാരൻ നടിച്ചെത്തി ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്തത്.

കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും ഈയാൾ തട്ടിപ്പ് നടത്തിയിരുന്നു. ക്ലിനിക്കിന്‍റെ ഉടമയായ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു പെരുമാറ്റം. ക്ലിനിക്കിലുണ്ടായിരുന്ന ജീവനക്കാരിയില്‍ നിന്ന് തന്ത്രപൂര്‍വം 15000 രൂപയാണ് തട്ടിയെടുത്തത്. പണം എണ്ണി തിട്ടപ്പെടുത്തി സംശയത്തിന് ഇടനൽകാതെയാണ് ഇയാൾ കടന്ന് കളഞ്ഞത്. രണ്ട് സംഭവങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവല്ലയ്ക്കടുത്ത് മല്ലപ്പളളി സ്വദേശിയാണ് തട്ടിപ്പ് നടത്തിയ രാജേഷ് ജോര്‍ജ്. വ്യാപാര സ്ഥാപനങ്ങളിൽ കയറി ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങിയാണ് മോഷ്ണം നടത്തിയിരിക്കുന്നത്. പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.