kk

തൃശൂര്‍∙ കുന്നംകുളത്ത് മണ്ണുമാഫിയയ്ക്ക് എസ്ഐയുടെ നീക്കങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ നാരായണന്‍ എന്നിവരെ സസ്പെൻഡ് ചെയ്തത്.

സ്ഥലത്ത് മണ്ണ് കടത്ത് വ്യാപകമാണെങ്കിലും എസ്.ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ പലപ്പോഴും ഇവരെ കാണാറില്ല. കഴിഞ്ഞ ദിവസം പാസില്ലാതെ എത്തിയ മണ്ണു ലോറി എസ്.ഐ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് . ഡ്രൈവറുടെ ഫോണ്‍ എസ്ഐ പിടിച്ചെടുത്തു. എസ്.ഐയുടെ കൈയിലിരുന്ന ഫോണിലേക്കു നിര്‍ത്താതെ കോളുകള്‍ വന്നു. വിളിക്കുന്നവരാകട്ടെ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരും. മണ്ണു കടത്തുകാരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ സംഭാഷണം കിട്ടി. പൊലീസുകാരുടെ സംഭാഷണം ഫോണില്‍ സേവ് ആയിരുന്നു. ഇതിനു പുറമെ, കോള്‍ വിവര പട്ടിക ശേഖരിച്ചു.തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പ്രത്യേക അന്വേഷണത്തിന് നിർദേശം നല്‍കി. മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മണ്ണു കടത്തുകാര്‍ക്ക് എസ്ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായി.