
ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒന്നായ വോഡഫോൺ ഐഡിയ വൻ സാമ്പത്തിക നഷ്ടത്തിൽ. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 4,532.1 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് 9,717.3 കോടി രൂപയായി. മുൻ വർഷം 10,894.1 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. തുടർച്ചയായി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടും ലാഭത്തിലെത്താൻ കമ്പനിയ്ക്ക് സാധിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല നിരക്കുകൾ വർദ്ധിപ്പിച്ചതിന്റെ ഫലമായി നിരവധി വരിക്കാർ വിട്ടുപോകുന്നതും കമ്പനിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. താരിഫ് ഉയർത്തിയതിനാൽ ഉപഭോക്താക്കളുടെ എണ്ണം 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞു. കണക്കനുസരിച്ച് ഏകദേശം രണ്ട് കോടി വരിക്കാരാണ് വിട്ടു പോയത്.
2021 നവംബറോടെ വോഡഫോൺ ഐഡിയയുടെ അൺലിമിറ്റഡ് പ്ളാനുകളും കോംബോ വൗച്ചറുകളും ഉൾപ്പടെ എല്ലാ പ്രീപെയ്‌ഡ് താരിഫുകളും വർദ്ധിപ്പിച്ചിരുന്നു. അടിസ്ഥാന പ്രീപെയ്‌ഡ് പ്ളാൻ നിരക്ക് 99 രൂപയായി ഉയർത്തുകയും ചെയ്തു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിലെ (എഫ് വൈ)രണ്ടാം പാദത്തിൽ 109 രൂപയായിരുന്നത് മൂന്നാം പാദത്തിലെത്തിയപ്പോൾ 5.2 ശതമാനം ഉയർന്ന് വരിക്കാരിൽ നിന്നുള്ള പ്രതിമാസ വരുമാനം 115 രൂപയായി. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിൽ അഞ്ച് ശതമാനം കുറവ് വരികയാണുണ്ടായത്. 2020- 2021 കാലയളവിലെ മൂന്നാം പാദത്തിൽ 121 രൂപയായിരുന്നു വരുമാനം. ഇതോടെ പാട്ട ബാദ്ധ്യതകൾ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം കഴിഞ്ഞ ഡിസംബർ 31ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയാണ്.