
ആലപ്പുഴ: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്ന് രക്ഷപ്പെടാൻ ആയുർവേദ ചികിത്സയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. ഗുരുതര ലക്ഷണങ്ങളില്ലാത്തവരാണ് മുഖ്യമായും ആയുർവേദ പാതയിലേക്ക് കടക്കുന്നത്.
പോസ്റ്റ് കൊവിഡ് കാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധി കാണുന്ന പുനർജനി പദ്ധതി വഴി ജില്ലയിൽ മൂവായിരത്തിലധികം പേർ ചികിത്സ തേടിയതായാണ് കണക്ക്. കേന്ദ്ര ആയൂഷ് മന്ത്രാലയം കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് നിർദ്ദേശിച്ച ആയൂർവേദ മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്.
അപരാചിത ധൂമ ചൂർണം, ഗുളുച്ച്യാദി കഷായ സൂക്ഷ്മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയുൾപ്പെട്ട ആയുർവേദ ഔഷധങ്ങൾക്ക് ആയുഷ് മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ.
രോഗം സ്ഥിരീകരിക്കപ്പെടുന്നവർ അതത് പ്രദേശത്തെ ഗവ ആയൂർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ആശാ വർക്കർമാർ മുഖേന മരുന്നുകൾ വീടുകളിലെത്തിക്കും.