
പ്രതിസന്ധികളിൽ തളർന്നു പോകുന്ന പെൺകുട്ടികൾക്ക് മാതൃകയാക്കാവുന്ന ജീവിതമാണ് ജ്യോതി വാധ്വ ബൻസാലിന്റേത്. ഡൽഹിയിൽ ജനിച്ചു വളർന്ന ജ്യോതി ഇന്ന് അറിയപ്പെടുന്ന ഒരു സംരംഭകയാണ്. ഒന്നുമില്ലായ്മയിൽ നിന്നും അതിവേഗം വളർന്ന് കോടീശ്വരിയായി മാറിയ കഥയാണ് ജ്യോതിയുടെയും അവരുടെ സംസ്‌കൃതി വിന്റേജ് എന്ന സംരംഭത്തിന്റേയും.
2010 ലാണ് സംസ്‌കൃതി വിന്റേജ് എന്ന പേരിൽ ജ്യോതി ആദ്യമായി ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചത്. അതുവരെ അത്തരം ചിന്തകളൊന്നും സ്വപ്നത്തിൽ പോലും ഇല്ലായിരുന്ന പെൺകുട്ടി മാറി ചിന്തിക്കാൻ തുടങ്ങിയതിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. പെട്ടെന്നൊരു നാൾ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ എന്ന ജോലി ഉപേക്ഷിച്ച് എന്തെങ്കിലും ബിസിനിസ് ചെയ്യാൻ പോവുകയാണെന്ന് ഭർത്താവ് അൻഷുൽ പറഞ്ഞത്.
ആദ്യം വിശ്വസിച്ചില്ലെങ്കിലും ഭർത്താവ് തീരുമാനിച്ചുറപ്പിച്ചതാണെന്ന് അവൾക്ക് പതിയെ മനസിലായി. മുന്നോട്ടുള്ള വഴികൾ ദുരിതത്തിന്റെ കാലം കൂടിയാണെന്ന് അവൾ മനസിൽ കണക്കുക്കൂട്ടി. ഒരാളുടെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് പോകില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന് ജ്യോതിയും തീരുമാനിക്കുന്നത്.
രണ്ട് ചെറിയ കുഞ്ഞുങ്ങളുള്ളതുകൊണ്ട് വീട്ടിൽ നിന്നും അധികസമയം മാറി നിൽക്കുന്നത് ജ്യോതിയെ സംബന്ധിച്ച് പ്രായോഗികമായിരുന്നില്ല. അങ്ങനെയാണ് ഓൺലൈൻ സംരംഭങ്ങളെ കുറിച്ച് അവൾ പഠിക്കാൻ തുടങ്ങിയത്. സാരികളോടുള്ള ഇഷ്‌ടം കൊണ്ട് അതിന്റെ വിൽപ്പന തുടങ്ങാൻ തന്നെ തീരുമാനിച്ചു. പിന്നീട് നടത്തിയതെല്ലാം അതിനെ കുറിച്ചുള്ള ഗവേഷങ്ങളായിരുന്നു.

അങ്ങനെയാണ് സിൽക്ക് സാരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ബിസിനസിന് വേണ്ട പണം കണ്ടെത്തുക എന്നതായിരുന്നു ജ്യോതിയും ഭർത്താവും നേരിട്ട പ്രധാന വെല്ലുവിളി. നിക്ഷേപമായി ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപ അവർ തുല്യമായി വീതിച്ച് രണ്ട് സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ചു.
ജ്യോതി സാരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഭർത്താവ് അൻഷുൽ ഐടി രംഗത്തേക്കാണ് തിരിഞ്ഞത്. തുടക്കത്തിൽ ഓൺലൈൻ വിപണി ജ്യോതിക്ക് കുറച്ച് വെല്ലുവിളിയായി തോന്നിയെങ്കിലും വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പഠിച്ചെടുക്കുകയായിരുന്നു. സാരികൾ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടായിരുന്നു കസ്റ്റമറെ കിട്ടാനും.
ഒടുവിൽ ക്ഷമയും കഠിനാദ്ധ്വാനവും കൊണ്ട് തന്റെ ബിസിനസിനെ അവൾ പതിയെ വളർത്തിയെടുത്തു. ഇ ബേ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു തുടക്കം. സാരികളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യും. അതിന് നല്ല കാമറ തന്നെ വേണം. ക്വാളിറ്റി കണ്ട് മാത്രമേ ആളുകൾ സാരി വാങ്ങാനെത്തൂ.
സഹായിക്കാൻ ജീവനക്കാരില്ലാത്ത ആദ്യകാലങ്ങളിൽ സാധനങ്ങൾ അയച്ചുകൊടുക്കാനായി ചെറിയ കുഞ്ഞിനൊപ്പം താൻ പോസ്റ്റ് ഓഫീസിൽ മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ടെന്ന് ജ്യോതി പറയുന്നു.
പിന്നീട് ആമസോണിലും വിപണി കണ്ടെത്തി. വളർച്ചയുടെ വേഗവും കൂടി. ഇന്നിപ്പോൾ 10 കോടി രൂപയാണ് സംസ്‌കൃതി വിന്റേജിന്റെ വാർഷിക വിറ്റുവരവ്. 30 പേരടങ്ങുന്ന ഒരു ടീമും സംസ്‌കൃതി വില്ലേജിനുണ്ട്. 50000ത്തിൽ നിന്നും 10 കോടിയിലേക്കുള്ള ഒരു സ്ത്രീയുടെ വളർച്ച ആരെയാണ് വിസ്‌മയിപ്പിക്കാത്തത്.