tata

എയർ ഇന്ത്യ വീണ്ടും സ്വകാര്യ കമ്പനി

ന്യൂഡൽഹി: എയർഇന്ത്യ 69 വർഷത്തിനുശേഷം ടാറ്റ തറവാട്ടിൽ തിരിച്ചെത്തി. ടെൻഡറിലൂടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ടാറ്റ സൺസിന് എയർഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഇന്നലെ കേന്ദ്രസർക്കാർ കൈമാറി. പിന്നാലെ എയർ ഇന്ത്യ ചെയർമാൻ വിക്രം ദേവ് ദത്ത് ഉൾപ്പെടെ ഡയറക്‌ടർ ബോർഡംഗങ്ങൾ രാജിവയ്ക്കുകയും ടാറ്റയുടെ പ്രതിനിധികൾ ചുമതല ഏൽക്കുകയും ചെയ്തു.

ഏറ്റെടുക്കലിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ടാറ്റ കുടുംബത്തിലേക്കുള്ള എയർ ഇന്ത്യയുടെ മടക്കം സന്തോഷകരമാണെന്നും ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എയർ ഇന്ത്യയിലെ 12,000 ജീവനക്കാർ ഇനി ടാറ്റയുടെ ജീവനക്കാരാവും. ഒരു വർഷത്തേക്ക് ജീവനക്കാരെ പുറത്താക്കരുതെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് ടാറ്റയ്‌ക്ക് കൈമാറിയത്.

ടാറ്റയിൽ നിന്ന് ടാറ്റയിലേക്ക്

1932 ഒക്‌ടോബർ‌ 15ന് ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസാണ് 1953 ആഗസ്‌റ്റിൽ കേന്ദ്രം ദേശസാത്കരിച്ചതോടെ എയർ ഇന്ത്യ ആയത്. 2021 ഒക്‌ടോബർ എട്ടിന് 18,000 കോടി രൂപയ്ക്ക് ടെൻഡറിലൂടെ ടാറ്റ സൺസിന്റെ ടലേസ് (Talace) പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ സ്വന്തമാക്കി. ഇതിൽ 15,300 കോടി രൂപ എയർ ഇന്ത്യയുടെ കടം വീട്ടാൻ ഉപയോഗിക്കും. ബാക്കി 2,700 കോടി രൂപ ടലേസിൽ നിന്ന് ലഭിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി.


(വിശദവാർത്ത വാണിജ്യംപേജിൽ)