
കോട്ടയം: മാർക്ക് ലിസ്‌റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിന് ലക്ഷങ്ങൾ കൈക്കുലി വാങ്ങിയ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ് പിടിയിലായി. എം.ജി സർവകലാശാലയിൽ അസിസ്‌റ്റന്റായി ജോലി നോക്കുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ഒന്നര ലക്ഷം രൂപ ഇവർ കൈക്കൂലി ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെ പെൺകുട്ടി ഒന്നേകാൽ ലക്ഷം രൂപ നൽകി. 30,000 രൂപ കൂടി വേണമെന്ന് എൽസി ആവശ്യപ്പെട്ടതോടെ എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകി.
വിദ്യാർത്ഥിനി നൽകിയ 10,000രൂപ ഏറ്റുവാങ്ങുന്നതിനിടെ വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലെ സംഘമെത്തി എൽസിയെ അറസ്‌റ്റ് ചെയ്‌തു.