
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളിൽ ഒരാളെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ ജുവനൈൽ കോടതിയിൽ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി (26), കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ് (26) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതിനിടെ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതിനിടെ ഫെബിൻ റാഫി ഓടി രക്ഷപ്പെട്ടു. എന്നാൽ ഒന്നര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെ ഗവ. ലാ കോളേജ് പരിസരത്തെ കുറ്റിക്കാട്ടിൽ നിന്ന് ചേവായൂർ പൊലീസ് പിടികൂടി.
കോയമ്പത്തൂരിൽ നിന്ന് ബംഗളൂരു ട്രെയിനിൽ കയറിയ പെൺകുട്ടികൾ വൈറ്റ് ഫീൽഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങൾ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാൻ മുറിയെടുത്ത് നൽകണമെന്നുമായിരുന്നു പെൺകുട്ടികളുടെ ആവശ്യം. അതിനിടെ തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ചിട്ട് പോകാമെന്ന് യുവാക്കൾ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്ളാറ്റിലെത്തി.
തുടർന്ന് യുവാക്കൾ പുറത്തുപോയി ഭക്ഷണവും മദ്യവുമായെത്തി. പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെൺകുട്ടി മദ്യലഹരിയിലായതോടെ യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും മറ്റ് പെൺകുട്ടികൾ ബഹളം വച്ച് പിന്തിരിപ്പിച്ചു. ചിൽഡ്രൻസ് ഹോമിലെ മോശമായ സാഹചര്യമാണ് ഒളിച്ചോടാൻ പ്രേരിപ്പിച്ചതെന്നും പെൺകുട്ടികളുടെ മൊഴിയിലുണ്ട്.
 കാമുകന്റെ പങ്കും അന്വേഷിക്കും
പെൺകുട്ടികളിൽ ഒരാളുടെ കാമുകനായ എടക്കരയിലെ യുവാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ബസ് ടിക്കറ്റെടുക്കാൻ 2000 രൂപ ഗൂഗിൾപേയായി നൽകിയതും ഇയാളായിരുന്നു. നേരത്തെ യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിയതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് പിടികൂടിയെങ്കിലും പെൺകുട്ടിക്ക് യുവാവിനോടൊപ്പം കഴിയാനാണ് ഇഷ്ടമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുകയായിരുന്നു. ഈ പെൺകുട്ടിയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോകാൻ നേതൃത്വം നൽകിയത്.