dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ആറ് ഫോണുകളും നാളെ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ. പരിശോധനയ്ക്കായി മുംബയിലേക്ക് അയച്ച രണ്ട് ഫോണുകളും വൈകിട്ടോടെ എത്തിക്കും.

തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീ ഭർത്താവ് സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ഫോൺ മുംബയിലാണ് ഉള്ളതെന്നും, അവിടെ നിന്ന് എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

മുൻഭാര്യയായുള്ള സ്വകാര്യ സംഭാഷണവും, അഭിഭാഷകനുമായുള്ള സംഭാഷണവും ഫോണിലുണ്ടെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കഴിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഫോൺ കൈമാറുന്നില്ലെങ്കിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.ഡിജിറ്റൽ തെളിവുകൾ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.