
കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയർത്താൻ ആലോചന. ഒരു കോടി, ഒന്നേകാൽ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വർദ്ധിപ്പിക്കുക. ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കാനും ആലോചനയുണ്ട്.
നിലവിൽ ബമ്പർ ഒഴികെയുള്ള എല്ലാ ടിക്കറ്റുകൾക്കും 40 രൂപയാണ് വില. 2019ലാണ് 30ൽ നിന്ന് 40 രൂപയായി ഉയർത്തിയത്. സർക്കാരാകും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ബമ്പർ ടിക്കറ്റ് വിലയിൽ മാറ്റമില്ലെന്നും ബന്ധപ്പെട്ടവർ കേരള കൗമുദിയോട് പറഞ്ഞു.
മിക്ക ജില്ലയിലും മാസംതോറും 100 മുതൽ 150 വരെ പുതിയ ഏജൻസികൾ ആരംഭിക്കുന്നുണ്ട്. ഏജന്റുമാർക്ക് നൽകാൻ ലോട്ടറി തികയുന്നില്ല. നിലവിൽ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കാൻ സാധിക്കുന്നത്. 12 സീരീസുകളിലായി 9 ലക്ഷം ടിക്കറ്റ് വീതം മാത്രമാണ് അച്ചടിക്കുന്നത്. നറുക്കെടുപ്പ് മെഷീനുകളിൽ 12 സീരീസേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് സീരീസ് വർദ്ധിപ്പിക്കാനുമാകില്ല. വില കൂട്ടുന്നതോടെ അമിതമായി ടിക്കറ്റ് വാങ്ങുന്ന പ്രവണത കുറയ്ക്കാൻ സാധിക്കും. എന്നാൽ, വരുമാനം കുറയുകയുമില്ല.
ടിക്കറ്റിന്റെ വില കൂട്ടുന്നതോടെ കച്ചവടക്കാരന് ലഭിക്കുന്ന കമ്മീഷൻ തുക 8.64 രൂപയായി ഉയരും. 40 രൂപയുടെ ലോട്ടറി ടിക്കറ്റിന് കച്ചവടക്കാരന് ലഭിക്കുന്നത് 7.50 രൂപയാണ്. ഇത് 50 രൂപയാക്കുമ്പോൾ 8.64 രൂപയായി വർദ്ധിക്കും. ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. മൊത്തവരുമാനത്തിന്റെ ഒരു ശതമാനമാണ് ക്ഷേമനിധി ആനുകൂല്യം. സമ്മാനഘടന പുതുക്കാൻ ആലോചനയുണ്ടെന്നും ആകർഷകമായ സമ്മാനം നൽകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.