vfcftgfgt

ഒട്ടാവ: രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കാനഡയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമാകുമെന്ന് ആശങ്ക. ഇതിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ 90 ശതമാനം പേരും ഇതിനോടകം വാക്സിനെടുത്തിട്ടുണ്ടെന്നും അതിനാൽ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിൻ നിർബന്ധമാക്കിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് പ്രതിഷേധം. തുടർന്ന് 'ഫ്രീഡം കോൺവോയ്' എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും സമരക്കാരും വാഹനങ്ങളുമായി പാർലമെന്റ് ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്. ജനുവരി 23ന് വാൻകൂവറിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ട്രക്കുകൾ തലസ്ഥാന നഗരം ലക്ഷ്യമാക്കി പ്രതിഷേധയാത്ര പുറപ്പെട്ടത്. വിവാദ ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ രാജിവെയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. തുടർച്ചയായി എയർഹോണുകൾ മുഴക്കിയെത്തുന്ന ട്രക്കുകൾ പാർലമെന്റ് പരിസരത്ത് തമ്പടിച്ചു കഴിഞ്ഞു. ഏത് നിമിഷവും പ്രക്ഷോഭം അക്രമാസക്തമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതേ സമയം സമരക്കാർ ലക്ഷ്യം വച്ചിരിക്കുന്നത് പ്രധാനമന്ത്രിയെയാണെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കാമെന്ന രഹസ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രൂഡോയേയും കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും,​ പ്രക്ഷോഭകർ അക്രമത്തിന് തുനിയരുതെന്നും കാനഡയിലെ പ്രമുഖ നേതാക്കൾ അഭിപ്രായപ്പെട്ടു.അതേ സമയം പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുമെന്ന് താൻ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ചെറിയ വിഭാഗം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവർ കനേഡിയൻ ജനതയയെ പ്രതിനിധീകരിക്കുന്നവരല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രക്ഷോഭകരിൽ ചിലർ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതിനെ അപലപിച്ച് സൈനിക തലവൻമാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.