v

ദിസ്പൂർ: പിടിയാനയുടെ അകിടിൽ നിന്ന് പാൽ കുടിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധേയമാകുന്നു. ഗോലാഘാട്ട് സ്വദേശിയായ മൂന്ന് വയസ്സുകാരി ഹർഷിത ബോറയാണ് 54കാരിയായ ബിനു എന്ന പിടിയാനയുടെ പാൽ കുടിക്കാൻ ശ്രമിക്കുന്നത്. തടസ്സമൊന്നും പ്രകടിപ്പിക്കാതെ ഹർഷിതയോട് സ്നേഹം കാട്ടി പിടിയാന വെറുതെ നിൽക്കുന്നതും പിന്നീട് ഹർഷിത ബിനുവിന്റെ മുകളിൽ കയറിയിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളുമുണ്ട്. ഹർഷിതയും ബിനുവും ചങ്ങാതിമാരാണെന്ന് പ്രദേശവാസികൾ പറയുന്നു. ഹർഷിത തുമ്പിക്കൈയിൽ തൊട്ട് വിരൽ ചൂണ്ടുന്ന സ്ഥലത്തേക്ക് ബിനു നടക്കുന്നതിന്റെയും അവൾ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഹൃദയം നിറയ്ക്കും.

 ബിനുവിന്റെ കഥ

നാഗാലാൻഡിലെ തടിക്കൂപ്പിൽ ജോലി ചെയ്തിരുന്ന ഹർഷിതയുടെ മുത്തച്ഛനാണ് തൊണ്ണൂറുകളിൽ ബിനുവിനെ വീട്ടിലേക്കു കൊണ്ടുവന്നത്. ബിനു ഒരു പിടിയാനയ്ക്ക് ജന്മം നൽകിയിരുന്നു. ഒരിക്കൽ ബിനുവിനെയും മകളെയും ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിലെ സാദിയയിൽ ഇവയെ കണ്ടുകിട്ടി. സാമ്പത്തിക സ്ഥിതി മൂലം ബിനുവിന്റെ മകളെ വിറ്റിരുന്നു.

 ഹർഷിതയുടെ ബെസ്റ്റ് ഫ്രണ്ട്

ബിനുവിന് ഹർഷിതയെന്നാൽ ജീവനാണെന്ന് നാട്ടുകാർ പറയുന്നു. ഹർഷിതയ്ക്കാകട്ടെ ബിനുവിനെ ഒട്ടും പേടിയില്ല.

ഹർഷിത പറയുന്ന എല്ലാ കാര്യങ്ങളും ബിനു അനുസരിക്കും. അവളോടൊപ്പം കളിയ്ക്കാനും ബിനുവിന് ഏറെയിഷ്ടമാണ്.