adoor-gopalakrishnan

" എന്തും നേരിടാനുള്ള ധൈര്യത്തോടെയല്ലേ നമ്മൾ പോന്നത്.

വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു സ്വപ്നം പോലെ തോന്നുന്നു...".

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിൽ മധു അവതരിപ്പിച്ച വിശ്വം എന്ന കഥാപാത്രം ശാരദയോട് ( സീത ) പറയുന്ന ആദ്യ ഡയലോഗാണിത്. ഒരർത്ഥത്തിൽ ചിത്രം പിൽക്കാലത്ത് സിനിമയുടെ ചരിത്രത്തിൽ നേടിയെടുത്ത സ്ഥാനത്തെ സൂചിപ്പിക്കുന്ന സംഭാഷണമായി അതിനെ വിശേഷിപ്പിക്കാം. മലയാള സിനിമയുടെ വഴിമാറ്റി വിട്ട സ്വയംവരത്തിന് അമ്പതുവയസാകുന്നു.1972 ലാണ് ലോകസിനിമയിൽ ഇന്ത്യയുടെ മേൽവിലാസങ്ങളിലൊന്നായി മാറിയ അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭയുടെ കൈയ്യൊപ്പ് ആദ്യമായി ചാർത്തിയ കഥാചിത്രം സ്വയംവരം പ്രേക്ഷകർക്കു മുന്നിലേക്കെത്തിയത്. ."പുതിയ ഭാവുകത്വം പകർന്ന മലയാളത്തിലെ ലക്ഷണമൊത്ത ആദ്യസിനിമയാണ് സ്വയംവരം ."- പ്രശസ്ത നിരൂപകൻ വിജയകൃഷ്ണൻ പറഞ്ഞു.

" സ്വയംവരത്തിനു ലഭിച്ച ദേശീയാംഗീകാരമാണ് മുന്നോട്ടുള്ള ചാലകശക്തിയായതെന്നതിൽ സംശയമില്ല. സംസ്ഥാന അവാർഡിലും ദേശീയ അവാർഡിനുള്ള റീജണൽ ജൂറിക്കു മുന്നിലും ബോധപൂർവം തഴയപ്പെട്ടു. ആദ്യ റിലീസും ബോക്സോഫീസ് വിജയമായില്ല. നമ്മളിലുള്ള ആത്മവിശ്വാസം പോലും നഷ്ടമാകുന്ന അവസ്ഥ. ദേശീയ അവാർഡ് കിട്ടിയില്ലായിരുന്നെങ്കിൽ അന്ന് തുടങ്ങിവച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനം പോലും തകർന്നുപോകുമായിരുന്നു."--അടൂർ പ്രതികരിച്ചു.

അന്ന് കേരള സംസ്ഥാന ഫിലിം അവാർഡ് ജൂറിയുടെ ചെയർമാൻ പി.കെ.നായരായിരുന്നു. പക്ഷേ അദ്ദേഹത്തെ നോക്കുകുത്തിയാക്കി സ്വയംവരത്തിന് അവാർഡ് നൽകാതിരിക്കാനുള്ള ചിലരുടെ നീക്കം ലക്ഷ്യംകണ്ടു. പുതിയ പരീക്ഷണം വിജയിക്കാൻ പാടില്ലെന്ന് ശാഠ്യമുള്ളവർ. ദേശീയ അവാർഡിനുള്ള മദ്രാസ് റീജിയണൽ കമ്മിറ്റിയിൽ അംഗങ്ങളായ രണ്ട് മലയാളികൾ അവിടെയും ഈ നിലപാട് സ്വീകരിച്ചു.

"ദേശീയ അവാർഡിന് മത്സരിക്കാൻ തിരഞ്ഞെടുത്ത പടങ്ങളുടെ ലിസ്റ്റ് വന്നപ്പോൾ സ്വയംവരം ഇല്ല. ഞങ്ങൾ അന്നത്തെ കേന്ദ്ര വാർത്താവിതരണ ( ഐ ആൻഡ് ബി ) ചുമതലയുള്ള മന്ത്രിക്ക് ഒരു ടെലിഗ്രാം അടിച്ചു. ഇവിടുത്തെ പോളിറ്റിക്സിന്റെ ഭാഗമായിട്ടാണ് സ്വയംവരം തഴയപ്പെട്ടതെന്നും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച യുവാക്കളുടെ ചിത്രമാണെന്നും, നാഷണൽജൂറി ഞങ്ങളുടെ പടം കാണണമെന്ന ഒറ്റ അപേക്ഷമാത്രമേയുള്ളൂ എന്നും പറഞ്ഞായിരുന്നു കമ്പി. പക്ഷേ മറുപടി ലഭിക്കാത്തതിനാൽ അത് മനസിൽനിന്ന് വിട്ടു." അടൂർ ഓർമ്മിച്ചു.

" തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന്റെ മുമ്പിൽ അന്ന് വേണുഗോപാലനിലയം എന്നൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ ഞാനും കുളത്തൂർ ഭാസ്ക്കരൻനായരും കെമിക്കൽ എക്സാമിനറായിരുന്ന കൃഷ്ണപിള്ള എന്ന സുഹൃത്തും ചായകുടിക്കാനിരിക്കുമ്പോൾ ആകാശവാണിയിൽ വൈകിട്ട് ആറുമണിയുടെ ഇംഗ്ളീഷ് വാർത്തയിൽ മലയാളം ഫിലിം സ്വയംവരം ഗെറ്റ്സ് ദി നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ഫിലിം എന്നുകേട്ടു . ഞങ്ങൾ അന്തംവിട്ടുപോയി. ആകാശവാണിക്ക് തെറ്റുപറ്റിയെന്നു ഞങ്ങളങ്ങ് തീരുമാനിച്ചു. കാരണം പ്രിന്റ് അയച്ചു കൊടുത്തിരുന്നില്ല. ഞങ്ങളുടെ ടെലിഗ്രാമിന് മറുപടി കിട്ടിയിരുന്നുമില്ലല്ലോ. അടുത്ത ദിവസത്തെ പത്രങ്ങൾ കണ്ടപ്പോഴാണ് വിശ്വാസമായത്.

മോസ്ക്കോ ഫിലിം ഫെസ്റ്റിവലിൽ എൻട്രിയായിരുന്നു സ്വയംവരം. അവിടേക്കയച്ച പ്രിന്റ് ഫെസ്റ്റിവൽ കഴിഞ്ഞ് ഐ ആൻഡ് ബി മിനിസ്ട്രിയിൽ തിരികെവന്ന് കിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ടെലിഗ്രാം കണ്ട ഏതോ നല്ല മനുഷ്യർ പ്രിന്റ് ജൂറിക്കു സമർപ്പിച്ചു. അന്നത്തെ വലിയ ഇന്റലക്ച്വലായ രമേഷ് ഥാപ്പറായിരുന്നു നാഷണൽ ജൂറിയുടെ ചെയർമാൻ. നമ്മുടെ തകഴിയടക്കം അതിപ്രഗത്ഭരടങ്ങുന്നതായിരുന്നു ജൂറി. അവർക്ക് പടം ഭയങ്കരമായി ഇഷ്ടപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച നടി എന്നിങ്ങനെ നാല് അവാർഡുകൾ. അന്നോ അതിനുശേഷമോ ഇത്രയും മേജർ അവാർഡുകൾ ഒരു ചിത്രത്തിനു ലഭിച്ചിട്ടില്ല. റീജണൽ അവാർഡ് സ്ക്രീനിംഗ് അവസാനിപ്പിക്കാനുള്ള നിർദ്ദേശവും ജൂറി നൽകി. അന്നു നിറുത്തിയ റീജണൽ സ്ക്രീനിംഗ് ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്."

" രണ്ടരലക്ഷം രൂപയായിരുന്നു സ്വയംവരത്തിന്റെ നിർമ്മാണച്ചെലവ്. ഒന്നരലക്ഷം രൂപ ഫിലിം ഫൈനാൻസ് കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തു. ബാക്കി ഡോക്യുമെന്ററിയിലൂടെയും മറ്റും സ്വരൂപിച്ചതായിരുന്നു. ചിത്രലേഖ ഫിലിം കോപ്പറേറ്റീവിന്റെ ബാനറിലാണ് നിർമ്മാണ നിർവഹണം. പാതിവഴി മുടങ്ങിയ ചിത്രം 'കാമുകി 'ക്കും സർക്കാരിനുവേണ്ടി കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാനെടുത്ത പ്രതിസന്ധി എന്ന ഒരു മണിക്കൂർ ചിത്രത്തിനും ശേഷമാണ് സ്വയംവരത്തിലേക്ക് വന്നത്. അപ്പോഴേക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയിട്ട് ഏഴുവർഷമായിരുന്നു.

തിരുവനന്തപുരമായിരുന്നു കഥയുടെ പശ്ചാത്തലം. തിരുവനന്തപുരത്തേക്ക് കേരളത്തിന്റെ വടക്കുഭാഗത്തുനിന്നു വന്ന രണ്ടുപേർ. ഒളിച്ചോടി വന്നവരല്ല. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചുവന്നവരാണ്. ഒരാണും പെണ്ണും ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ സമൂഹം ഏതുരീതിയിലാണ് അവരെ പിന്തുണയ്ക്കുന്നത് ? അവരെ പ്രതിരോധിക്കുന്നത്? അതൊക്കെയാണ് സ്വയംവരം. അന്ന് കേരളത്തിൽ രൂക്ഷമായ തൊഴിലില്ലായ്മയാണ്. അതെല്ലാം ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട് ,​ വളരെ സമകാലികമാണ്.

13 കേന്ദ്രങ്ങളിൽ ആദ്യം റിലീസ് ചെയ്തു. പാട്ടില്ലാതെയും അടൂർഭാസി ഇല്ലാതെയും പടമെടുത്തോ എന്നൊക്കെ ചോദ്യം വന്നു. അധികം തിയറ്ററുകളിൽ ഒരാഴ്ചയിൽ കൂടുതൽ ഓടിയില്ല. ദേശീയ അവാർഡ് കിട്ടിയപ്പോൾ ഞങ്ങൾ വീണ്ടും റിലീസ് ചെയ്തു. എല്ലാ ഷോയും ഫുൾ. ഒരുമാസം കൊണ്ട് മുടക്കുമുതലും പലിശയുമെല്ലാം തിരിച്ചുവന്നു. ഫിലിം ഫൈനാൻസ് കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി മൂന്നുമാസത്തിനകം വായ്പയും പലിശയും തിരിച്ചടച്ചു. അവർ പലിശ കുറച്ചുതന്നു."

"പുതിയ സിനിമയെക്കുറിച്ച് ഒരാലോചനയും ഇപ്പോൾ മനസിലില്ല. ഇന്നത്തെ പശ്ചാത്തലത്തിൽ സിനിമെയടുക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ പറ്റില്ല. കൊവിഡ് മാത്രമല്ല,തിയറ്ററുകളിൽ കാണിക്കാൻ പറ്റില്ല,ഒ.ടി.ടി.സംവിധാനമൊക്കെ സിനിമയ്ക്ക് ഗുണകരമല്ല. രാജ്യത്തെ അവസ്ഥയും നന്നല്ല. "അടൂർ പറയുന്നു