
പെരിന്തൽമണ്ണ: മാനസിക വളർച്ചക്കുറവുള്ള 35കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറമ്പൻ അബ്ദുൾ നാസറിനെയാണ് (50) എസ്.ഐ. രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
2021 ആഗസ്റ്റിലാണ് സംഭവം. തുടർന്ന് നവംബറിലാണ് യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്.
പരാതിക്കാരിയുടെ വീടിനടുത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകൾ നിലയിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുൾനാസറിനെ ലുക്ക്ഔട്ട് നോട്ടീസിലെ വിവരപ്രകാരം അധികൃതർ തടഞ്ഞുവെച്ച് പെരിന്തൽമണ്ണ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ
മുൻപും രണ്ടുതവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. മൂന്നുമാസമായപ്പോഴേക്കും യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അബ്ദുൾ നാസർ വിദേശത്തേക്ക് കടക്കുകയായിരുന്നു.