
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ഫോണുകൾ ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളാണ് കോടതിയിൽ എത്തിച്ചത്. 10.15ന് രജിസ്ട്രാറിന് മുന്നിൽ സമർപ്പിക്കും.
മുംബയിൽ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകൾ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയിൽ സമർപ്പിക്കുക. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമെന്ന് പറഞ്ഞ ദിലീപിന്റെ ഫോൺ നൽകില്ല.
ദിലീപിന് നാലു ഫോണുകൾ ഉണ്ടെന്നും ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ (ഐഎംഇഐ) ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിലും കോടതി ഇന്ന് നിലപാടറിയിക്കും.