mg-university-

തിരുവനന്തപുരം: എം ജി സർവകലാശാലയിൽ വിദ്യാർത്ഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടി സ്വീകരിക്കാനും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.

സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിയ്ക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സി കഴിഞ്ഞ ദിവസം പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് എം ബി എ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഒന്നരലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിട്ടും ബാക്കി 30000 രൂപ കൂടി ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി വിജിലൻസിന് പരാതി നൽകുകയായിരുന്നു. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടെ സി ജെ എൽസിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.