
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മറ്റക്കര അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ് (58) മരിച്ചത്. കുത്തേറ്റ ഭാര്യ പുഷ്പമ്മയെ (55) നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് മക്കൾ ജോലിസ്ഥലത്താണ് . സുരേന്ദ്രൻ മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. മുൻപ് ഇത് സംബന്ധിച്ച് പരാതി പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവദിവസം വഴക്കിനിടെ സുരേന്ദ്രൻ പുഷ്പമ്മയെ കത്തിക്കു കുത്തുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ കുത്തേറ്റ് കിടക്കുന്ന പുഷ്പമ്മയെയാണ് കണ്ടത്. അയൽക്കാർ പുഷ്പമ്മയെ ആശുപത്രിയിലെത്തിച്ചു.
അയൽക്കാർ അറിയിച്ചതനുസരിച്ച് പള്ളിക്കത്തോട് പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് കയറിൽ തൂങ്ങി മരിച്ച നിലയിൽ സുരേന്ദ്രനെ കണ്ടത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ഗോകുൽ.