kk

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്ന് ഹെെക്കോടതി. കാണാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇപ്പോഴൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. ചുരുളിയിലെ ഭാഷാ പ്രയോഗത്തിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്ക്കെതിരേ നൽകിയ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. . സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല- കോടതി പറഞ്ഞു.

കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ചുരുളിയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സിനിമയുടെ പ്രദർശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണ്. ഒ.ടി.ടി പ്ലാറ്റോഫോമിനെ പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നും പൊലീസ് സംഘം വിലയിരുത്തി..

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.