jaleel

മലപ്പുറം:ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുൻമന്ത്രി കെ.ടി.ജലീൽ എം.എൽ.എ. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പലനാൾ കള്ളൻ ഒരുനാൾ പിടിയിലാവുമെന്നും ജലീൽ ഫേസ്‌ബുക്കിൽ ആരോപിച്ചു. സംസ്ഥാന ലോകായുക്തയും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെ ലക്ഷ്യമിട്ടാണ് ജലീലിന്റെ ആരോപണം.

ഫേയ്സ്‌ബുക്ക് പോസ്റ്റിങ്ങനെ;

മഹാത്മാഗാന്ധിയുടെ കൈയിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കൈയിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമത്തിൽ നടന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ രക്ഷപ്പെടുത്താൻ സഹോദര ഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്കു വേണ്ടിയും ചെയ്യും. കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽനിന്ന് കുത്താൻ യു.ഡി.എഫ് പുതിയ കത്തി കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മിഷനായി കോൺഗ്രസ് നിർദ്ദേശിച്ച മാന്യനെ ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ വേണമെന്ന വാശിക്ക് പുല്ലുവില ജനങ്ങൾ കൽപ്പിക്കില്ല. 2005 ജനുവരി 25ന് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയും മുറുക്കാൻ കടകളിൽ പോലും കിട്ടും. ജാഗരൂകരായ കേരളത്തിലെ മാദ്ധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജലീൽ കുറിച്ചു.

ഐസ്ക്രീം പാർലർ കേസിലെ സിറിയക് ജോസഫിന്റെ വിധിയുടെ പകർപ്പും ​എം.ജി സർവകലാശാലയിൽ ജാൻസി ജെയിംസിനെ നിയമിച്ചതിന്റെ രേഖയും ജലീൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.