covid

പാലക്കാട്: പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ ഉയർന്നതോടെ ജില്ലയിലെ ലാബുകളിൽ തിരക്കേറുന്നു. ജില്ലയിൽ ഒരുദിവസം 5,000ത്തിലധികം ആർ.ടി.പി.സി.ആർ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ ലാബുകളിലാണ്. വിദേശത്തേക്ക് യാത്രപോകുന്നവർ, കൊവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ളവർ എന്നിവരുടെ നീണ്ടനിരയാണിവിടെ. നാലുമണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭ്യമാകുമെന്നതാണ് സ്വകാര്യ ലാബുകളിൽ തിരക്കേറാൻ കാരണം.

കഴിഞ്ഞവർഷം മേയിൽ ആർ.ടി.പി.സി.ആർ പരിശോധന ചാർജ് 500 ആക്കി സർക്കാർ കുറച്ചിരുന്നു. ചില സ്ഥാപനങ്ങൾ 1,700 രൂപവരെ ഈടാക്കിയത് വിവാദമായിരുന്നു. ഒടുവിൽ സർക്കാർ തീരുമാനിച്ച ചാർജ് അംഗീകരിച്ചു. ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് സർക്കാർ അന്ന് നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് നിരക്ക്.

ഇന്നലെ ജില്ലയിൽ 3248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 3085 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. നിലവിൽ ജില്ലയിലാകെ 21109 പേരാണ് ചികിത്സയിലുള്ളത്. കൊവിഡിന്റെ മൂന്നാം വരവിൽ വ്യാപനശേഷി കൂടുതലായതിനാൽ ലക്ഷണമുള്ളവർ നിർബന്ധമായും പരിശോധിക്കുകയും ശേഷം സ്വയം നിരീക്ഷണത്തിൽപോകുകയും ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

 ആന്റിജെൻ കിറ്റ്

കൊവിഡ് സ്വയം നിർണയിക്കാനുള്ള ആന്റിജെൻ കിറ്റിനും ആവശ്യക്കാരേറെയാണെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു. 250 രൂപയാണ് കിറ്റിന്റെ വില. ബ്രാൻഡ് അനുസരിച്ച് വിലയിൽ നേരിയ വർദ്ധനയുണ്ട്. സ്വയം പരിശോധിക്കുന്നവർ രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ ആന്റിജെൻ കിറ്റ് ഉപയോഗിക്കാവു. ലക്ഷണങ്ങളിരിക്കെ നെഗറ്റീവ് ആണ് ഫലമെങ്കിൽപോലും 20 ശതമാനം പോസിറ്റീവിന് സാധ്യതയുണ്ട്. ഇവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.