പ്രമാടം : തകർന്ന് തരിപ്പണമായ മറൂർ- വട്ടക്കുളഞ്ഞി റോഡിലൂടെയുള്ള യാത്ര ദുസഹമാകുന്നു.

കാൽനട യാത്രയും വാഹന ഗതാഗതവും ഒരുപോലെ ദുരിതമായ റോഡിൽ ടാറിംഗ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളും മെറ്റൽ ഇളകി കുണ്ടും കുഴിയുമായ നിലയിലാണ്. തകർന്നു കിടക്കുന്ന ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. പത്തനംതിട്ട നഗരത്തിൽ നിന്ന് വലഞ്ചുഴി ദേവീക്ഷേത്രം, വട്ടക്കുളഞ്ഞി, കുമ്പഴ, പ്രമാടം , കോന്നി , ളാക്കൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. പൂങ്കാവ് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് പത്തനംതിട്ട - പൂങ്കാവ് - കോന്നി റോഡിൽ മറൂർ ഭാഗത്ത് വെള്ളം കറയുമ്പോഴും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നിരവധി വാഹനങ്ങൾ ദൈനംദനം കടന്നു പോകുന്ന ഈ റോഡ് പുന:രുദ്ധാരണം നടത്തി ആധുനിക വത്ക്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി ആയിട്ടില്ല. അപകടക്കെണിയായിരിക്കുന്ന റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.