പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വൃശ്ചികം ഒന്നു മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചു. വലിയ തമ്പുരാൻ രേവതിതനാൾ രാമവർമ്മ രാജായ്ക്ക് അസൗകര്യം മൂലം എത്താൻ കഴിഞ്ഞില്ല. പകരം നാലാംമുറയിൽപ്പെട്ട മകയിരം നാൾ രാഘവവർമ്മ രാജയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.
ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ചേർന്ന് അദ്ദേഹത്തെ രാജശേഖര മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.

രാജപ്രതിനിധി മൂലംനാൾ ശങ്കർവർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. പേടക വാഹക സംഘത്തിന് മകയിരം നാൾ രാഘവവർമ്മ രാജ വിഭൂതി നൽകി അനുഗ്രഹിച്ചു.

ക്ഷേത്രമേൽശാന്തി ദേവദാസ് നമ്പൂതിരി പൂജിച്ചു നൽകിയ ഉടവാൾ രാജപ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി, വലിയതമ്പുരാട്ടിയെ പന്തളം നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തി കണ്ട് ഉടവാൾ വച്ച് നമസ്കരിച്ചു.

മേൽശാന്തി പേടകത്തിന് നീരാജനമുഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കിയതോടെ രാജപ്രതിനിധി പല്ലക്കിലേറി യാത്രതിരിച്ചു. ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റിയതോടെ ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര പുറപ്പെട്ടു. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടി മരുതമന ശിവൻപിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റി അനുഗമിച്ചു. ദേവസ്വം അധികൃതരും ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരും ഘോഷയാത്രയെ പിന്തുടർന്നു. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ അസി. കമാൻഡന്റ് പി .പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്​ക്വാഡും സുരക്ഷയൊരുക്കി ഒപ്പമുണ്ട്.