തിരുവല്ല: ഒന്നരമാസം മുമ്പ് നിറഞ്ഞൊഴുകിയിരുന്ന അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് കർഷകരെയും ജനങ്ങളെയും ആശങ്കയിലാക്കുന്നു. ജനുവരിയിൽ തന്നെ നദികളിലെ ജലനിരപ്പ് കുറഞ്ഞതിനാൽ മുമ്പെങ്ങുമില്ലാത്ത വരൾച്ച ക്യഷിയെ ബാധിക്കുമോയെന്ന് കർഷകർ ഭയപ്പെടുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 35 ഡിഗ്രിയാണ് അപ്പർകുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ദിനംപ്രതി താഴുകയാണ്. നദികളിൽ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും കുടിവെള്ളം വറ്റുന്നു. വറ്റിയില്ലെങ്കിൽ വെള്ളത്തിന് നിറംമാറി ചുവന്ന് കലങ്ങി ഉപയോഗശൂന്യമായ സ്ഥിതിയാണ്. ഇടത്തോടുകൾ പൂർണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാൾ താഴ്ന്നനിലയിൽ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ട സ്ഥിതിയിലാണ് കർഷകർ.

കൃഷിയിടങ്ങളിൽ പമ്പിംഗ്


അപ്പർകുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും നെല്ലിന് രണ്ട് മുതൽ മൂന്നാഴ്ച വരെയാണ് പ്രായം. രാസവളവും കീടനാശിനിയും പ്രയോഗിക്കുന്ന ഈ സമയത്ത് ജലം നന്നായി വേണം. എന്നാൽ പാടശേഖരങ്ങൾക്കുള്ളിലേക്ക് ജലം കിട്ടുന്നില്ല. ഇതുകാരണം മിക്കപാടത്തും 24 മണിക്കൂറും മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയാണ്. നെൽകൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാൻ പാടത്തെ തൂമ്പുകൾ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ്. പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര, കുറ്റൂർ കൃഷിഭവൻ പരിധിയിൽപെട്ട പ്രദേശങ്ങളിൽ കാർഷികാവശ്യങ്ങൾക്ക് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ഈ മേഖലകളിൽ മുൻപ് വരൾച്ചയ്ക്ക് പട്ടാളപ്പുഴുവിന്റെ ശല്യം ഉണ്ടായിരുന്നു. ഇക്കുറി ഇതിന്റ ശല്യം ഉണ്ടാകുമോയെന്ന ഭീതിയിലാണ് കർഷകർ.

ഇനി പ്രതീക്ഷ വേനൽ മഴ


ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയും മാലിന്യവും കർഷകരെ കടുത്ത ദുരിതത്തിലാക്കുന്നു. ശരിയായരീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താതിനാൽ തിട്ടയിടിഞ്ഞും എക്കൽ അടിഞ്ഞുകൂടിയും തോടുകളുടെ ആഴം കുറഞ്ഞു. മഴ കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു. തോടുകളിൽ വെള്ളംകയറാതായി. അനുദിനം ചൂടുകൂടി വരുന്നതോടെ വേനൽ മഴയിലാണ് കർഷകരുടെ ഇനിയുള്ള പ്രതീക്ഷ.

........................................

-കുടിവെള്ള ക്ഷാമം രൂക്ഷം

-ഇടത്തോടുകളും നദികളും വറ്റുന്നു

- പകൽ സമയങ്ങളിൽ 35 ഡിഗ്രി താപനില

..................

സ്ഥിതി തുടർന്നാൽ കൊയ്ത്തുകാലം അടുക്കുമ്പോൾ നെല്ലുകൾ കരിഞ്ഞുണങ്ങാൻ സാദ്ധ്യത കൂടുതലാണ്

(കർഷകർ)