കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കൽ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് ആറുമാസം . കൊടുംവരൾച്ച തുടങ്ങിയതോടെ കൈത്തോടുകളും ചെറിയ കുളങ്ങളും വറ്റി. കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. ജപ്പാൻ കുടിവെള്ളപദ്ധതിയിലൂടെ അങ്ങാടിക്കൽ വടക്ക് സിയോൻകുന്നിലെ ടാങ്കിൽ നിന്ന് പാണൂർ മുരുപ്പിലെ ടാങ്കിൽ ശേഖരിക്കുന്ന വെള്ളമാണ് കൊടുമൺ പഞ്ചായത്തിന്റെ പലഭാഗത്തും വിതരണം ചെയ്യുന്നത്. ആനയടി - കൂടൽ റോഡിൽ അങ്ങാടിക്കൽ വടക്ക് ഭാഗങ്ങളിലുള്ള പൈപ്പുകൾ ഇളകിയതാണ് നാട്ടുകാരുടെ കുടിവെള്ളം മുടങ്ങാൻ കാരണം. ഒരിടത്ത് പൈപ്പ് പുനസ്ഥാപിക്കുമ്പോൾ മറ്റൊരിടത്ത് പൊട്ടും. നാട്ടുകാർ എം. എൽ. എയോടും പഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞുമടുത്തു. കഴിഞ്ഞദിവസം അങ്ങാടിക്കലിൽ കൂടിയ ഗ്രാമസഭകളിലും പരാതിയുയർന്നു. അടുത്ത ദിവസം തന്നെ പരിഹാരം ഉണ്ടാക്കാമെന്ന് പഞ്ചായത്തു പ്രസിഡന്റ് കെ. കെ. ശ്രീധരനും, മെമ്പർ ജിതേഷ് കുമാറും ഉറപ്പു നൽകി. കെ. ഐ. പി കനാൽ തുറന്നുവിടണമന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. കനാലിലെ അറ്റകുറ്റപ്പണികൾ തീർന്നിട്ടില്ല.