 
തിരുവല്ല: അപ്പർകുട്ടനാട്, കുട്ടനാട് പ്രദേശങ്ങളുടെ ജീവനാഡിയായ അരീത്തോടിനെ രക്ഷിക്കാൻ നടപടിയില്ല. വർഷങ്ങൾക്ക് മുൻപ് ബോട്ടുകളും വള്ളങ്ങളും ഉണ്ടായിരുന്ന തോടാണിത്. അന്ന് നല്ല വീതിയുണ്ടായിരുന്ന തോടിന്റെ പലഭാഗങ്ങളും ഇപ്പോൾ ശോഷിച്ചു. വ്യാപകമായി തോട് കൈയേറിയതിനൊപ്പം പലയിടത്തും മരങ്ങൾ കടപുഴകി തോട്ടിലേക്ക് വീണുകിടക്കുകയാണ്. ആറ്റുതീരങ്ങളിലെ മുളങ്കാടുകൾ ഒഴുക്കിനെ തടസപ്പെടുത്തുന്നവിധം നദിയിലേക്ക് മറിഞ്ഞുകിടക്കുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങളും കൂടിയായതോടെ തോട്ടിലൂടെ വെള്ളം എങ്ങനെ ഒഴുകുമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. അരിത്തോടിന്റെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ പ്രദേശത്തെ മറ്റ് കൈത്തോടുകളുടെയും പുനർജീവനം സാദ്ധ്യമാകു. കോലറയാർ, കോട്ടച്ചാൽ എന്നിവയും അരിത്തോട്ടിലേക്ക് ഒഴുകിയെത്തുന്നു. നിരണം മേഖലയിലെ പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട തോടുകൂടിയാണിത്. ഗാർഹിക ആവശ്യങ്ങൾക്കും ഈ തോടിനെയായിരുന്നു പ്രദേശവാസികൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ വെള്ളം നിറംമാറി ദുർഗന്ധം വമിച്ച് ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്.
വ്യാപക കൈയേറ്റം, സർവേയും മുടങ്ങി
മണിമലയാറിന്റെ കൈവഴിയായി നിരണം തോട്ടടി, വട്ടടി കടവ് എന്നിവിടങ്ങളിലൂടെ ഒഴുകി പാണ്ടനാട്ടിൽ വരെയെത്തുന്ന തോടിന്റെ പലഭാഗത്തും കൈയേറ്റം വ്യാപകമാണ്. സംരക്ഷണ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൈയേറ്റം കൂടുതലായും നടക്കുന്നത്. ചക്കുളം മുതൽ വട്ടടി കടവ് വരെ കൈയേറ്റം ശക്തമാണ്. അരീത്തോട്ടിലെ കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും സർവേയർമാരുടെ കുറവുമൂലം നടന്നിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ മുമ്പ് പോളവാരൽ മാത്രമാണ് നടന്നിട്ടുള്ളത്.
.............................
വെളളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുകയാണ്. പലയിടത്തും മരങ്ങളും വീണിട്ടുണ്ട്. ഒഴുക്ക് പൂർണമായും നിലച്ചിരിക്കുകയാണ്.
(സമീപവാസി)
.പ്രദേശവാസികളുടെ ആശ്രയമായ തോട്
.നെൽക്കൃഷിക്ക് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നു
.നിവേദനം നൽകിയിട്ടും ഫലമില്ല