 
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി, അട്ടക്കുളം നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. 2020ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയ്ക്ക് 2020 സെപ്റ്റംബറിൽ 166.10 ലക്ഷം രൂപയുടെ ഭരണാനുമതിയും 2021 ഫെബ്രുവരിയിൽ സങ്കേതികാനുമതിയും ലഭിച്ചിരുന്നു. 2021 ഡിസംബർ 13ന് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുതിയ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അട്ടക്കുളം തോട്ടിലെ പഴയ പാലത്തിന്റെ ശോച്യാവസ്ഥയും, വീതി കുറവുമാണ് നാട്ടുകാരെയും സമീപ പ്രദേശത്തുള്ളവരെയും ദുരിതത്തിലാക്കിയിരുന്നത്. തോടിന് ഇരുകരകളിലും റോഡിന് വീതി ഉണ്ടെങ്കിലും പഴയ പാലത്തിലൂടെ ഒരെ സമയം ഒരു ദിശയിലേക്കാണ് വാഹനം പോകുന്നത്. ചങ്ങനാശേരി, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ നിന്നും കുളത്തൂർമൂഴിയിലേക്ക് ബസ് സർവീസുമുണ്ട്. ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ യാത്രയും പഴയ പാലത്തിന് അപകടഭീതി പരത്തിയിരുന്നു. മണിമല ഭാഗത്തുള്ളവർക്ക് ഗതാഗത തിരക്ക് ഒഴിവാക്കി ചേലക്കൊമ്പ്, കറുകച്ചാൽ ഭാഗത്തെയ്ക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന മാർഗമാണിത്. എന്നാൽ പഴയ പാലത്തിന്റെ ശോച്യാവസ്ഥ നിലനിന്നിരുന്നതിനാൽ റോഡ് പ്രയോജനപ്പെട്ടിരുന്നില്ല.
കരാർ കാലയളവ് ഒന്നര വർഷം
പുതിയ പാലത്തിന് 12.50 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് നിർമ്മാണം. പാലത്തിന് ഒരു സ്പാൻ മാത്രമാണ് ഉണ്ടാകുന്നത്, ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും നിർമ്മിക്കും അട്ടക്കുളം ഭാഗത്ത് 150 മീറ്ററും പുന്നവേലിഭാഗത്ത് 200 മീറ്ററായും നിലവിലുള്ള റോഡ് ഇളക്കി നിർമ്മിക്കുന്നതിനുമാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കരാർ പ്രകാരം ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകണം. പാലം പണി പൂർത്തിയാകുന്നതോടെ ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് റോഡ് പ്രയോജനപ്പെടുത്താനാകും
....................
-പുതിയ പാലത്തിന് 12.50 മീറ്റർ നീളം
-11 മീറ്റർ വീതി
-ചേലക്കൊമ്പ്, കറുകച്ചാൽ ഭാഗത്തെയ്ക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന മാർഗം