കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണയുടെ നിർമ്മാണ ജോലികൾ അടുത്തമാസം തുടങ്ങും. റീ ടെണ്ടർ നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. റീ ടെണ്ടറിൽ രണ്ടുപേരാണ് പങ്കെടുത്തിട്ടുള്ളത്. ഇവരുടെ സാമ്പത്തിക സൗകര്യങ്ങളുടെ കണക്കുകൾ സഹിതം തുടർ നടപടിക്ക് സമർപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ ജോലികൾ തുടങ്ങാവുന്ന നിലയിലെത്തും. ഫെബ്രുവരി ആദ്യവാരത്തിൽ നിർമ്മാണം തുടങ്ങാനാണ് തീരുമാനം. വേനൽക്കാലത്തിൽത്തന്നെ ആദ്യഘട്ട നിർമ്മാണ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. 32 കോടി രൂപയാണ് തടയണ നിർമ്മാണ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. പുത്തൂർ ഞാങ്കടവ് പാലത്തിന് സമീപം പൂർത്തിയാക്കിയ പമ്പ് ഹൗസിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുന്നത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 96 മീറ്റർ നീളമുള്ളതാണ് തടയണ. പഴയ ചീപ്പിന്റേതുപോലെ റഗുലേറ്റർ മാതൃകയിലാണ് ഇതിന്റെയും നിർമ്മാണം. മണൽ ചാക്കുകൾ അടുക്കി 45 മീറ്റർ ഭാഗം വേർതിരിച്ചെടുത്ത് വെള്ളം വറ്റിച്ചശേഷമാണ് ഒരു ഭാഗത്ത് തടയണ നിർമ്മിക്കുക. മറുഭാഗത്തുകൂടി വെള്ളം ഒഴുകി പോകുന്ന വിധമാണ് നിർമ്മാണം. ആറ് മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം.
32 കോടിയുടെ
പുത്തൻ പദ്ധതി
കല്ലടയാറ്റിൽ പുത്തൂർ ഞാങ്കടവിലാണ് തടയണ നിർമ്മിക്കേണ്ടത്. 25 കോടി രൂപയാണ് ഇതിനായി ആദ്യം വകയിരുത്തിയത്. ആറര മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണമെന്നായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, കല്ലടയാറ്റിൽ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മദ്ധ്യഭാഗത്ത് മൂന്ന് നില പൊക്കം കണക്കാക്കി 9 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണം. അതുകൊണ്ടുതന്നെ കൂടുതൽ തുക വേണമെന്ന് കരാറുകാരൻ ആവശ്യപ്പെടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ടാങ്കും പമ്പ് ഹൗസും സ്ഥാപിച്ച ഭാഗം കൂടുതൽ ബലപ്പെടുത്തണം. അധികമായി സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനും മറ്റുമായി രണ്ട് കോടി രൂപ കൂടി വീണ്ടും വകയിരുത്തിയതോടെ പദ്ധതി തുക 32 കോടിയായി. ആദ്യ കരാർ റദ്ദായതോടെ പുതിയ തുക കണക്കാക്കി റീ ടെണ്ടർ ക്ഷണിക്കുകയായിരുന്നു. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സൗകര്യവും ഒരുക്കും.