 
കുന്നത്തൂർ : ഭക്തിഗാനങ്ങളുടെയും ശാസ്താംപാട്ടിന്റെയും രചനയും അവതരണവും സ്വയം നിർവഹിച്ച് ഗ്രാമ മനസിൽ ഇടം നേടിയ കൃഷ്ണൻ കുട്ടിയുടെ അപ്രതീക്ഷിത വിയോഗം മണ്ണൂർക്കാവിന് നൊമ്പരമായി. 5000ൽ അധികം വേദികളിലൂടെ ആസ്വാദക ഹൃദയങ്ങളിലും അദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരുന്നു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി,50) റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 ഓടെ കല്ലുകടവ് ചിത്തിരവിലാസം സ്കൂളിന് സമീപത്തായിരുന്നു അപകടം. കല്ലുകടവ് ഭാഗത്തു നിന്ന് മണ്ണൂർക്കാവ് ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ ലോറിയുടെ പാർക്കിംഗ് ലൈറ്റ് കാണാതെ പിൻവശത്ത് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്ണൻകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് രാജു ഗുരുതരാവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീ ശബരി ശാസ്താംപാട്ട് സംഘം എന്ന പേരിൽ സ്വന്തമായൊരു ട്രൂപ്പും നടത്തിയിരുന്നു. കഴിഞ്ഞ വൃശ്ചികത്തിൽ മണ്ണൂർക്കാവ് ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി രചിച്ച് ആലപിച്ച ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഗീത.