face-book

കൊല്ലം: ലോക്ക്ഡൗൺ ദിനമായ ഇന്നലെ കടകളെല്ലാം അടഞ്ഞുകിടക്കുമ്പോൾ നവജാത ശിശുവിന് കുഞ്ഞുടുപ്പ് വാങ്ങാനുള്ള പിതാവിന്റെ നെട്ടോട്ടത്തിൽ ഒപ്പം ചേർന്ന പൊലീസിന് സോഷ്യൽ മീഡിയയിൽ കൈയടി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ബധിര യുവാവ് ഷിബിൻ കരീം ഷംസുദ്ദീന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായത്. കുണ്ടറ എ.എസ്.ഐ സതീഷും ഹോംഗാർഡ് ഗോപകുമാറുമാണ് ഷംസുദ്ദീന് സഹായം നൽകിയത്.

ഞായറാഴ്ച പുലർച്ചയോടെയാണ് ഷിബിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. ടെൻഷൻ കാരണം കുഞ്ഞിനുള്ള വസ്ത്രങ്ങളൊന്നും വാങ്ങി സൂക്ഷിച്ചിരുന്നില്ല. ഇന്നലെ ലോക്ക്ഡൗൺ ആണെന്ന കാര്യവും മറന്നു. അണുബാധ ഒഴിവാക്കാൻ പുതിയ വസ്ത്രങ്ങൾ തന്നെ വേണമെന്ന് നഴ്സുമാർ പറഞ്ഞതോടെ ആകെ കുഴങ്ങി. ആശുപത്രി പരിസരത്താകെ തിരഞ്ഞെങ്കിലും എല്ലാ കടകളും അടഞ്ഞുകിടക്കുന്നു. അങ്ങനെ ഷിബിൻ വാഹനവുമെടുത്ത് കൊല്ലം ഭാഗത്തേക്ക് പുറപ്പെട്ടു. ഇതിനിടയിൽ പരിചയമുള്ള തുണിക്കടക്കാരെയെല്ലാം സമീപിച്ചു. എന്നാൽ, ആയിരം രൂപയുടെ തുണി വിൽക്കാൻ കട തുറന്നാൽ ഇരുപതിനായിരം രൂപ പിഴ കിട്ടുമെന്ന് പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞു.

ആകെ വിഷമിച്ച് വരുമ്പോൾ കുണ്ടറയിൽ പൊലീസുകാർ വാഹന പരിശോധന നടത്തുന്നത് കണ്ടു. അവരോട് കാര്യം അറിയിച്ചു. കുരീപ്പള്ളി റൂട്ടിൽ പോയി നോക്കാൻ അവർ നിർദ്ദേശിച്ചു. എന്നാൽ, നിരാശയായിരുന്നു ഫലം. കറങ്ങി മൊതീൻമുക്കിലെത്തിയപ്പോൾ കുണ്ടറ എ.എസ്.ഐ സതീഷ്, ഹോംഗാർഡ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അവിടെയും വാഹനപരിശോധന നടക്കുന്നു. പേടിച്ചാണ് അടുത്തേക്ക് ചെന്നത്. എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. ഇതോടെ ടെൻഷൻ വേണ്ടെന്ന് പറഞ്ഞ് എ.എസ്.ഐ ആശ്വസിപ്പിച്ചു.തുടർന്ന് എ.എസ്.ഐ പരിസരത്തുള്ള ടെക്സ്റ്റയിൽസ് ഉടമകളുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചുവരുത്തുകയും ആവശ്യമുള്ള കുഞ്ഞുടുപ്പുകൾ വാങ്ങുകയുമായിരുന്നു.