പാവറട്ടി: കേര കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെയും കൃഷി വികസന സമിതിയംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
ഓരോ ക്ലസ്റ്ററിലും തെങ്ങ് കയറുന്നതിന് 5 തൊഴിലാളികളും നാളികേരം പൊളിക്കുന്ന കേന്ദ്രത്തിൽ എത്തിക്കുന്നതിന് മൂന്ന് വീതം തൊഴിലാളികളും നാളികേരം പൊളിച്ചു ഉടയ്ക്കുന്നതിന് മൂന്ന് തൊഴിലാളികളും ഉണ്ടാകും. തൊഴിലാളികളുടെ കൂലി സംബന്ധിച്ചും ലഭിക്കുന്ന ഉത്പന്നങ്ങളുടെ തൂക്ക വിവരങ്ങൾ സംബന്ധിച്ച് രേഖപ്പെടുത്തുന്നതിനും തൊഴിലാളികളുടെയും കർഷകരുടെയും ദൈനംദിന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ഒരു സൂപ്പർവൈസറെ നിയമിക്കും.
ലഭിക്കുന്ന നാളികേരം ഉണക്കി ലഭിക്കുന്ന കൊപ്ര ആട്ടി ശുദ്ധമായ എളവള്ളി ബ്രാൻഡ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നതും പരിഗണനയിലുണ്ട്. എളവള്ളി വ്യവസായ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വനിതാ കയർ നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ പച്ച ചകിരി കർഷകരിൽ നിന്നും ശേഖരിച്ച് എത്തിക്കും. കർഷകർക്ക് ആവശ്യമായ ജൈവ, രാസ വളങ്ങൾ, കുമ്മായം എന്നിവ സമയാസമയങ്ങളിൽ എത്തിക്കുന്നതിനും ക്ലസ്റ്ററുകൾ നേതൃത്വം നൽകും. കാർഷിക ലേബർ ബാങ്കുകൾ രൂപീകരിക്കാനും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി തെങ്ങ് കയറ്റ തൊഴിലാളികളുടെയും ചെറുകിട നാളികേര സംസ്‌കരണ യൂണിറ്റുകളുടെയും യോഗം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ച് ചേർക്കും. പദ്ധതി വിശദീകരിക്കുന്നതിനും കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓരോ വാർഡ് തോറും കർഷക സംഗമങ്ങൾ നടത്തും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാൻമാരായ കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, എൻ.ബി. ജയ, ജനപ്രതിനിധികളായ പി.എം. അബു, ശ്രീബിത ഷാജി എന്നിവർ പ്രസംഗിച്ചു.

പദ്ധതി ഇപ്രകാരം

പഞ്ചായത്തിലെ 16 വാർഡുകളെ നാല് വീതം വാർഡുകളുള്ള നാല് ക്ലസ്റ്ററുകളായി തിരിക്കും.

രജിസ്റ്റർ ചെയ്യുന്നവരുടെ തെങ്ങുകൾ 45 ദിവസം ഇടവിട്ട് കയറി കൊടുക്കും.
കൂലിയിനത്തിൽ ചെലവായ സംഖ്യ കിഴിച്ച് ബാക്കി തുക എളവള്ളി, ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും ലഭിക്കും.
ലഭിക്കുന്ന നാളികേരം ചെറുകിട നാളികേര സംസ്‌കരണ യൂണിറ്റുകൾക്ക് നൽകും.

സർക്കാരിന്റെ നിരന്തര ഇടപെടൽ മൂലം നെൽകൃഷി ലാഭകരമായത് പോലെ കേര കൃഷിയും ലാഭകരമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ജിയോഫോക്‌സ് (എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)