kurunari
കോണത്തുകുന്ന് പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന കുറുനരിയെ വനം വകുപ്പ് മൊബൈൽ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടുന്നു.

വെള്ളാങ്ങല്ലൂർ: കഴിഞ്ഞ മൂന്ന് ദിവസമായി നാട്ടിൽ അലഞ്ഞു നടന്നിരുന്ന കുറുനരിയെ വനം വകുപ്പ് മൊബൈൽ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടി. കോണത്തുകുന്ന് പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കുറുനരി ഭീഷണിയായത്. വനം വകുപ്പ് ചാലക്കുടി മൊബൈൽ സ്‌ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.സി. ലിജേഷ്, ബിബീഷ്, നിഷിൽ എന്നിവർ സ്ഥലത്തെത്തി കുറുനരിയെ പോൾ ട്രാപ്പ് സംവിധാനമുപയോഗിച്ച് കൂട്ടിലാക്കുകയായിരുന്നു. വെളളാങ്ങല്ലൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. അജിത് ബാബു കുറുനരിയുടെ ആരോഗ്യ പരിശോധന നടത്തി. ആക്രമണ സ്വഭാവവും പേവിഷ ലക്ഷണങ്ങളും കാണിക്കുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.